Song of Solomon 1

1ശലോമോന്റെ ഉത്തമഗീതം.

യുവതി
ആൺ, പെൺ എന്നീ പ്രധാന പ്രഭാഷകരെ യുവാവ്, യുവതി എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്നു. ഈ സൂചന പ്രധാനമായും എബ്രായഭാഷയിൽ പ്രതിപാദിച്ചിരിക്കുന്ന ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരുടെ വാക്കുകൾ തോഴിമാർ എന്ന് സൂചിപ്പിച്ചിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ നിലയിലുള്ള വിഭജനവും ശീർഷകവും തർക്കവിധേയമാണ്.


2അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—
നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം.
3നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;
നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ.
അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല!
4എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!
രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ.
തോഴിമാർ

ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും;
നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും.
യുവതി

അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.

5ജെറുശലേംപുത്രിമാരേ,
ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ,
കേദാർ കൂടാരങ്ങൾപോലെയും
ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ.
6ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,
ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി
അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി;
എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.
7എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,
നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്?
അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്?
ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ
നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം?
തോഴിമാർ

8സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ
ആട്ടിൻപറ്റങ്ങളുടെ കാലടികൾ പിൻതുടരുകയും
നിന്റെ കുഞ്ഞാടുകളെ
ഇടയകൂടാരങ്ങൾക്കരികെ മേയ്ക്കുകയുംചെയ്യുക.
യുവാവ്

9എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ
മദിപ്പിക്കുന്ന പെൺകുതിരകളിലൊന്നിനെപ്പോലെയാകുന്നു നീ.
10നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും
നിന്റെ കണ്ഠം രത്നാഭരണങ്ങളാലും അലംകൃതമായിരിക്കുന്നു.
11വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ
ഞങ്ങൾ നിനക്കായി പണിയും.
യുവതി

12രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,
എന്റെ സുഗന്ധതൈലം സൗരഭ്യം പരത്തി.
13എന്റെ പ്രിയൻ എനിക്ക്
എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ
അഥവാ, നറുമ്പശ
ആകുന്നു.
14എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ
മൈലാഞ്ചിപ്പൂക്കുലപോലെ ആകുന്നു.
യുവാവ്

15എന്റെ പ്രിയേ! നീ എത്ര സുന്ദരി!
നീ സുന്ദരിതന്നെ!
നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.
യുവതി

16എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!
നീ അതിസുന്ദരൻതന്നെ!
നമ്മുടെ കിടക്കയും ശ്യാമളംതന്നെ.
അഥവാ, പച്ചപ്പുതന്നെ

യുവാവ്

17നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;
അതിന്റെ കഴുക്കോൽ സരളവൃക്ഷവുമാകുന്നു.
Copyright information for MalMCV